അർധരാത്രിയിൽ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ ഇത്തവണ രണ്ടു ചിത്രങ്ങൾ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും. ലോകത്തെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ എക്‌സോർസ്സിസ്റ്റ്, മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു ഒരുക്കിയ ടൈഗർ സ്‌ട്രൈപ്‌സ് എന്നീ ചിത്രങ്ങളാണ് മിഡ്‌നെറ്റ് സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
വില്ല്യം ഫ്രീഡ്കിൻ സ്വന്തം നോവലിനെ ആധാരമാക്കി 1973 ൽ നിർമ്മിച്ച അമേരിക്കൻ അമാനുഷിക ഹൊറർ ചിത്രമാണ് ദി എക്സോർസിസ്റ്റ്. ഒരു പെൺകുട്ടിയിലുണ്ടാകുന്ന പ്രേതബാധയും പുരോഹിതന്മാരുടെ ഭൂതോച്ചാടനത്തിലൂടെ അവളെ രക്ഷിക്കാനുള്ള മാതാവിൻ്റെ ശ്രമവുമാണ് ചിത്രത്തിൻ്റെ പ്രമേയം. എലൻ ബർസ്റ്റിൻ, മാക്സ് വോൺ സിഡോ, ജേസൺ മില്ലർ, ലിൻഡ ബ്ലെയർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഈയിടെ അന്തരിച്ച വില്ല്യം ഫ്രീഡ്കിനുള്ള സ്മരണാഞ്ജലിയായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
പതിനൊന്നുകാരിയായ ഒരു പെൺകുട്ടി ഋതുമതിയാകുന്നതിനെ തുടർന്നുള്ള ശാരീരിക മാനസിക മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് മലേഷ്യൻ ഹൊറർ ചിത്രം ടൈഗർ സ്‌ട്രൈപ്‌സ് നിർമ്മിച്ചിരിക്കുന്നത്. ഇത്തവണത്തെ കാൻ മേളയിൽ പുരസ്‌കാരം നേടിയ ചിത്രം മലേഷ്യയിൽ നിന്നുള്ള ഓസ്‌കാർ എൻട്രി കൂടിയാണ്.