CLOSE

പാലക്കുന്ന് കഴകം ക്ഷേത്രത്തില്‍ ധനുമാസ കലംകനിപ്പ് ചൊവ്വാഴ്ച

Share

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനുമാസ കലംകനിപ്പ് ചൊവ്വാഴ്ച നടക്കും. ഫെബ്രുവരി 3 ന് നടക്കുന്ന മകരത്തിലെ വലിയ കലംകനിപ്പ് മഹാനിവേദ്യത്തിന് മുന്നോടിയായി നടക്കുന്ന ചെറിയ കലംകനിപ്പിന് നൂറുകണക്കിന് നിവേദ്യകലങ്ങള്‍ ചൊവ്വാഴ്ച ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. നിഷ്ഠയിലും ചിട്ടയിലും ധനു, മകരമാസ കലംകനിപ്പുകള്‍ക്ക് സമാന രീതിയാണെങ്കിലും ഘോഷയാത്രയോടെയുള്ള സമര്‍പ്പണം മകരത്തിലാണ് നടക്കുക. ചൊവ്വാഴ്ച രാവിലെ 10നകം ഭണ്ഡാര വീട്ടില്‍ നിന്ന് പണ്ടാരക്കലം ക്ഷേത്രത്തിലേക്ക് പുറപ്പെടും. സമീപത്തുള്ള വീടുകളില്‍ നിന്നുള്ളവര്‍ പണ്ടാരക്കലത്തെ അനുഗമിക്കും.

തുടര്‍ന്ന് വിവിധ പ്രാദേശങ്ങളില്‍ നിന്ന് വ്രതശുദ്ധിയോടെ സ്ത്രീകള്‍ പുത്തന്‍ മണ്‍കലങ്ങളില്‍ ഉണക്കലരി, ശര്‍ക്കര, തേങ്ങ, അരിപ്പൊടി, വെറ്റിലടക്ക എന്നിവ നിറച്ച് വാഴയിലകൊണ്ട് കലത്തിന്റെ വായ മൂടിക്കെട്ടി കൈയില്‍ കുരുത്തോലയുമായി ക്ഷേത്രത്തിലെത്തും. സമര്‍പ്പണത്തിന് ശേഷം ക്ഷേത്രത്തില്‍ പാകം ചെയ്ത ഉണക്കലരി കഞ്ഞി മാങ്ങ അച്ചാറും ചേര്‍ത്ത് കഴിച്ച് വ്രതം അവസാനിപ്പിക്കും.സന്ധ്യക്ക് ശേഷം കലാശാട്ടും കല്ലൊപ്പിക്കലും അനുബന്ധ ചടങ്ങുകള്‍ക്കും ശേഷം നിവേദ്യ ചോറും ചുട്ടെടുത്ത അടയും നിറച്ച കലങ്ങള്‍ തിരിച്ചു നല്‍കും.

ജില്ലയിലെ മണ്‍പത്ര നിര്‍മാണ മേഖലയ്ക്ക് ആശ്വാസമാണ് പാലക്കുന്നിലെ കലംകനിപ്പ്. രണ്ട് കലംകനിപ്പ് നിവേദ്യങ്ങള്‍ക്കായി ആയിരക്കണക്കിന് മണ്‍കലങ്ങളാണ് ഇവിടെ വില്‍പ്പനക്കായി എത്തുക.100 മുതല്‍ 150 രൂപ വരെയാണ് കലത്തിന്റെ വില.

ഐതീഹ്യം

പാണ്ഡ്യരാജാവിന്റെ അക്രമണം നേരിടാന്‍ നിയോഗിച്ച ദൂതന്‍ തൃക്കണ്ണാടപ്പന്റെ കലശക്കാരനായ തീയന്റെ വീട്ടില്‍ തങ്ങിയെന്നും അവിടെ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് തിളച്ചു പൊങ്ങിയ കഞ്ഞിയില്‍ ദേവിയുടെ രൂപം ദര്‍ശിച്ചുവെന്നുമാണ് വിശ്വാസം . അതിന്റ ഓര്‍മയ്ക്കാണ് കലംകനിപ്പ് നിവേദ്യമെന്ന് ഐതീഹ്യം. അനേകം പുണ്യം നേടിത്തരുമെന്ന വിശ്വാസത്തോടൊപ്പം മനസ്സിലെ ആഗ്രഹങ്ങള്‍ ദേവി സാധിച്ചുതരുമെന്ന പ്രതീക്ഷയും ഈ സമര്‍പ്പണത്തിന് പിന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *