CLOSE

ലൈഫ് മിഷന്‍ കേസ്: സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Share

ദില്ലി: സുപ്രീംകോടതി ഇന്ന് ലൈഫ് മിഷന്‍ കേസ് പരിഗണിക്കും. സിബിഐ അന്വേഷണത്തിന് എതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. കേസ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അഭിഭാഷകന് സുഖമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പരിഗണിക്കുന്നത് നീട്ടണമെന്ന് സംസ്ഥാനം അപേക്ഷ നല്‍കിയത്. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് എങ്കിലും വൈകിപ്പിക്കണമെന്നാണ് ആവശ്യം. ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു. അതേസമയം സിബിഐ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ അന്താരാഷ്ട്ര ഗൂഢാലോചന ആരോപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്നും കോടതിയില്‍ സിബിഐ വെളിപ്പെടുത്തി.

ലൈഫ് മിഷന്‍ പദ്ധതിക്കായി വിദേശ സംഭാവന സ്വീകരിച്ചതിലെ ക്രമക്കേട് അന്വേഷിക്കേണ്ടതുണ്ടെന്ന് സിബിഐ പറയുന്നു. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്ന് സന്തോഷ് ഈപ്പന്റെ മൊഴിയില്‍ നിന്ന് തന്നെ വ്യക്തമാണ്. കരാറിലെ പല ഇടപാടുകളും നടത്തിയിരിക്കുന്നത് നിയമ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ്. ഉന്നത ഉദ്യോഗസ്ഥരില്‍ പലര്‍ക്കും കൈക്കൂലി ലഭിച്ചു. അതുകൊണ്ട് തന്നെ അന്വേഷണം തുടരണമെന്നാണ് സിബിഐ വാദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *