ഡൽഹി: കർണാടകയിലെ ഹിജാബ് നിരോധനത്തിന് എതിരായ കേസിൽ മൂന്നംഗ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി. കേസ് എന്നു പരിഗണിക്കും എന്നതിൽ ഉടൻ തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.
ഹിജാബ് കേസ് സീനിയർ അഭിഭാഷക മീനാക്ഷി അറോറ മെൻഷൻ ചെയ്തപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഫെബ്രുവരിയിൽ പ്രാക്ടിക്കൽ പരീക്ഷകൾ നടക്കുകയാണെന്നും കേസ് ഉടൻ പരിഗണിച്ച് ഇടക്കാല വിധി പുറപ്പെടുവിച്ചാൽ പെൺകുട്ടികൾക്കു സഹായകമാവുമെന്നും മീനാക്ഷി അറോറ അറിയിച്ചു.
ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലിൽ സുപ്രീം കോടതി രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. അപ്പീലുകൾ തള്ളിയ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കാൻ സർക്കാരിന് അവകാശമുണ്ടെന്നു വിധിച്ചപ്പോൾ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്താനാവില്ലെന്നാണ് ജസ്റ്റിസ് സുധാംശു ധുലിയ വിധിച്ചത്.