CLOSE

രാജ്യമാകെ 36.61 ലക്ഷം സിം കാര്‍ഡുകള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാരിന്റെ വ്യാജ സിം വേട്ട

Share

കേന്ദ്രത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത വ്യാജ സിം കാര്‍ഡ് വേട്ടയില്‍ 2 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ റദ്ദാക്കിയത് 9,606 സിം കാര്‍ഡുകള്‍. രാജ്യമാകെ 36.61 ലക്ഷം സിം കാര്‍ഡുകളാണ് 2022ന് ശേഷം ഇത്തരത്തില്‍ റദ്ദാക്കിയതെന്ന് ടെലികോം വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സൈബര്‍ തട്ടിപ്പുകള്‍ക്കാണ് ഈ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്.

ഒരേ വ്യക്തി പലതരത്തിലുള്ള വ്യാജ വിവരങ്ങളും രേഖകളും നല്‍കി വാങ്ങിയ സിം കാര്‍ഡുകളാണ് ടെലികോം വകുപ്പിന്റെ ‘അസ്ത്ര്’ (ASTR) എന്ന എഐ സംവിധാനത്തിലൂടെ ബ്ലോക് ചെയ്തത്. ഇതിനായി 87 കോടി സിം കാര്‍ഡുകളുടെ വിവരങ്ങള്‍ ഈ സോഫ്റ്റ്‌വെയര്‍ പരിശോധിച്ചു.

കേരളത്തില്‍ സംശയാസ്പദമായി റിപ്പോര്‍ട്ട് ചെയ്ത 11,462 സിം കാര്‍ഡുകളില്‍ നിന്നാണ് 9,606 എണ്ണം റദ്ദാക്കിയത്. ആകെ 3.56 കോടി സിം കാര്‍ഡുകളുടെ വിവരങ്ങളാണ് കേരളത്തില്‍ അസ്ത്ര് പരിശോധിച്ചത്. വ്യാജ സിം കാര്‍ഡ് വിറ്റ 7 സ്ഥാപനങ്ങളെ (പോയിന്റ് ഓഫ് സെയില്‍) കരിമ്പട്ടികയില്‍പ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വ്യാജ സിം കാര്‍ഡുകളുടെ എണ്ണം കുറവാണ്.

ഒരു വ്യക്തി വിവിധ പേരുകളില്‍ 6,800 സിം കാര്‍ഡുകള്‍ എടുത്തത് അസ്ത്ര് വഴി കണ്ടെത്തിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മറ്റൊരു വ്യക്തി എടുത്ത സിം കാര്‍ഡുകളുടെ എണ്ണം 5,300. സൈബര്‍ തട്ടിപ്പുകള്‍ക്കു വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് തന്നെ അവ കണ്ടെത്തി തടയാനാണ് ഈ സംവിധാനം രൂപകല്‍പന ചെയ്തതെന്ന് ഇതിന്റെ ശില്‍പികളിലൊരാളായ ടെലികോം വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ നവീന്‍ ജാഖര്‍ ‘മനോരമ’യോടു പറഞ്ഞു.

സിം എടുക്കാനായി ഉപയോക്താക്കള്‍ ടെലികോം കമ്ബനികള്‍ക്ക് നല്‍കുന്ന ചിത്രങ്ങള്‍ മുഴുവനായി പരിശോധിച്ചാണ് അസ്ത്ര് പ്രവര്‍ത്തിക്കുന്നത്. ഈ ചിത്രങ്ങള്‍ എഐ സംവിധാനം ഉപയോഗിച്ച് പരിശോധിച്ച് സാമ്യമുള്ളവ ഒരുമിച്ച് ലിസ്റ്റ് ചെയ്യും. മുഖങ്ങള്‍ തമ്മില്‍ കുറഞ്ഞത് 97.5% സാമ്യമുണ്ടായിരിക്കണം. ഒരു ചിത്രം നല്‍കിയാല്‍ ഒരുകോടി ചിത്രങ്ങളില്‍ നിന്ന് 10 സെക്കന്‍ഡ് കൊണ്ട് അതുമായി സാമ്യമുള്ള എല്ലാ മുഖങ്ങളും കണ്ടെത്തും. ഇവയുടെ കെവൈസി രേഖകളും പേരും ഒത്തുനോക്കി വ്യത്യാസങ്ങള്‍ കണ്ടെത്തും. മിക്കതിലും പേരുകളും വിവരങ്ങളും വ്യത്യസ്തമായിരിക്കും. ഇവ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം റദ്ദാക്കും. ഈ നമ്ബറുകളിലുള്ള അക്കൗണ്ട് നീക്കം ചെയ്യാന്‍ വാട്‌സാപ് കമ്ബനിയും സമ്മതമറിയിച്ചിട്ടുണ്ട്.

വ്യാജ സിം കാര്‍ഡുകളില്‍ മുന്നില്‍ നില്കുന്നത് ബംഗാള്‍ ആണ്. ബംഗാള്‍ (12.34 ലക്ഷം),ഹരിയാന (5.24 ലക്ഷം), ബിഹാര്‍-ജാര്‍ഖണ്ഡ് (3.27 ലക്ഷം), മധ്യപ്രദേശ് (2.28 ലക്ഷം), യുപി (2.04 ലക്ഷം), ഗുജറാത്ത് (1.29 ലക്ഷം) എന്നിങ്ങനെയാണ് കണക്കുകള്‍.

സ്വന്തംപേരില്‍ മറ്റാരെങ്കിലും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോയെന്നറിയാന്‍ കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാര്‍ സാഥി’ എന്ന പുതിയ പോര്‍ട്ടല്‍ സഹായിക്കും. ഇത്തരം കണക്ഷന്‍ നീക്കം ചെയ്യാനും കഴിയും. sancharsaathi.gov.in എന്ന വെബ്‌സൈറ്റില്‍ ‘നോ യുവര്‍ മൊബൈല്‍ കണക്ഷന്‍സ്’ ക്ലിക് ചെയ്യുക. മൊബൈല്‍ നമ്ബറും ഒടിപിയും നല്‍കുന്നതോടെ അതേ കെവൈസി രേഖകള്‍ ഉപയോഗിച്ച് എടുത്ത മറ്റു കണക്ഷനുണ്ടെങ്കില്‍ അവ കാണിക്കും. നമ്മള്‍ ഉപയോഗിക്കാത്ത നമ്ബറുണ്ടെങ്കില്‍ ‘നോട്ട് മൈ നമ്ബര്‍’ എന്നു കൊടുത്താലുടന്‍ ടെലികോം കമ്ബനികള്‍ ആ സിം കാര്‍ഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടര്‍ നടപടി സ്വീകരിക്കും.

സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നു ഫോണ്‍ വാങ്ങുമ്‌ബോള്‍ അവ കരിമ്ബട്ടികയില്‍പെട്ടതല്ലെന്ന് ഉറപ്പാക്കാനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ഫോണിന്റെ ഐഎംഇഐ (ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി) നമ്ബറും മൊബൈല്‍ നമ്ബറും bit.ly/imeiveri എന്ന ലിങ്കില്‍ നല്‍കിയാല്‍ അതിന്റെ തല്‍സ്ഥിതി അറിയാം. ഐഎംഇഐ നമ്ബര്‍ അറിയാന്‍ *#06# ഡയല്‍ ചെയ്യണം. ഐഎംഇഐ ഡ്യൂപ്ലിക്കേറ്റ്, ബ്ലാക് ലിസ്റ്റഡ്, ഓള്‍റെഡി ഇന്‍ യൂസ് എന്നിങ്ങനെ കാണിച്ചാല്‍ വാങ്ങരുത്.

നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ www.sancharsaathi.gov.in എന്ന സൈറ്റില്‍ ‘ബ്ലോക് യുവര്‍ ലോസ്റ്റ്/സ്റ്റോളന്‍ മൊബൈല്‍’ എന്ന ടാബ് ഉപയോഗിക്കുക. പൊലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പും അപ്‌ലോഡ് ചെയ്യണം. ബ്ലോക്ക് ചെയ്താല്‍ പുതിയ സിം ഇട്ടാലും പ്രവര്‍ത്തിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *