കാഴ്ചപരിമിതരുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വിദ്യാഭ്യാസം അനിവാര്യം: മന്ത്രി വി ശിവന്‍കുട്ടി

കാഴ്ച പരിമിതരുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ സാമൂഹിക പിന്നോക്കാവസ്ഥയ്ക്ക് മുഖ്യ കാരണമാകുന്നതായും വിദ്യാഭ്യാസപരമായി മുന്നോട്ടുവന്നെങ്കില്‍ മാത്രമേ ജീവിത രീതിയിലും സമൂഹസ്ഥിതിയിലും മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂവെന്നും പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി ദീപ്തി-ബ്രെയില്‍ സാക്ഷരതാ പദ്ധതിയുടെ പഠനോപകരണ വിതരണോദ്ഘാടനവും നവചേതന – ചങ്ങാതി പദ്ധതികളുടെ പരീക്ഷാഫല പ്രഖ്യാപനവും തിരുവനന്തപുരം സംസ്ഥാന സാക്ഷരത മിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് ബ്രെയില്‍ വിദ്യാഭ്യാസം. ബ്രെയില്‍ലിപിയില്‍ വായിക്കാനും എഴുതാനും കഴിയുക എന്നതാണ് ബ്രെയില്‍സാക്ഷരത. കാഴ്ചപരിമിതരുടെ സാമൂഹ്യ പിന്നോക്കാവസ്ഥ വിദ്യാഭാസമില്ലാത്തതിന്റെ കുറവാണെന്ന് മനസ്സിലാക്കിയാണ് സാക്ഷരതാമിഷന്‍ ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് അധ്യാപക ഫോറവുമായി ചേര്‍ന്ന് കാഴ്ചവെല്ലുവിളി നേരിടുന്നവരെ ബ്രെയില്‍ ലിപിയില്‍ സാക്ഷരരാക്കുന്നതിനായാണ് ദീപ്തിപദ്ധതിക്ക് രൂപം നല്‍കിയത്. ബ്രെയില്‍ സാക്ഷരതയിലെ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനം കേരളത്തിന് അഭിമാനിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ബ്രെയില്‍ സാക്ഷരതാ പാഠപുസ്തക നിര്‍മ്മാണ ശില്പശാലയില്‍ പങ്കെടുത്ത സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.

    അഡ്വ. ആന്റണി രാജു എംഎല്‍എ അധ്യക്ഷനായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാര്‍ ബ്രെയില്‍ പഠനോപകരണങ്ങള്‍ പഠിതാക്കള്‍ക്ക് വിതരണം ചെയ്തു. ജില്ലകളില്‍ നിന്നും സര്‍വേയിലൂടെ കണ്ടെത്തിയ 2634 കാഴ്ചപരിമിതരില്‍ 1514 പേര്‍ ബ്രെയിലി സാക്ഷരതാ പഠനത്തിന് താല്പര്യം അറിയിച്ചിട്ടുള്ളത്. ക്ലാസുകള്‍ ഒക്ടോബര്‍ അവസാനം ആരംഭിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന സാക്ഷരതാപദ്ധതിയായ ചങ്ങാതിയുടെ ഭാഗമായി 2024 ആഗസ്റ്റ് 25ന് നടത്തിയ നാലാംഘട്ട മികവുത്സവത്തിന്റെ (സാക്ഷരതാപരീക്ഷ)ഫലവും പട്ടികജാതികോളനികളില്‍ നിരക്ഷരതാനിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് ആരംഭിച്ച നവചേതന പദ്ധതിയുടെ നാലാംതരം പരീക്ഷാഫലവും മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. നാലാംഘട്ടചങ്ങാതി പദ്ധതിയുടെ മികവുത്സവത്തില്‍ ആകെ 2503 പേര്‍ പരീക്ഷയെഴുതി. ഇതില്‍ 2477 പേര്‍ വിജയിച്ചു ഇവരില്‍ 658 സ്ത്രീകളും 1819 പുരുഷന്‍മാരുമാണ്. നവചേതന നാലാം തരം പദ്ധതിയില്‍ 3674പേരാണ് ആകെ പരീക്ഷ എഴുതിയത്. ഇവരില്‍ 3606 പേര്‍ വിജയിച്ചു. 2937 പേര്‍ സ്ത്രീകളും 669 പേര്‍ പുരുഷന്‍മാരുമാണ്. കേരള സംസ്ഥാന സാക്ഷാമിഷന്‍ അതോറിറ്റി ഡയറക്ടര്‍ ഒലീന എ ജി, കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം, കെ, കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ടീച്ചേഴ്സ് ഫോറം പ്രസിഡന്റ് സുധീര്‍ എം, സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജെ വിജയമ്മ, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മാരായ ഡോ. വി വി മാത്യു, ഡോ. മനോജ് സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *