ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ : കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ഡിക്കുന്ന് വിഷ്ണുചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് വര്‍ഷംതോറുമുള്ള കളിയാട്ട മഹോത്സവം ഒരു ദിവസത്തെ നേര്‍ച്ച കളിയാട്ടത്തോടുകൂടി നവംബര്‍ 27ന് ആരംഭിച്ച് ഡിസംബര്‍ ഒന്നിന് സമാപിക്കും. കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു ചടങ്ങിന് ക്ഷേത്ര ആചാര സ്ഥാനികര്‍, ക്ഷേത്രം പ്രസിഡണ്ട് ജനാര്‍ദ്ദനന്‍ കുന്നരുവത്ത്, സെക്രട്ടറി ദിനേശന്‍ താനത്തിങ്കാല്‍, ട്രഷറര്‍ രാജേഷ് മീത്തല്‍, ആഘോഷ കമ്മിറ്റി പ്രസിഡണ്ട് ദാമോദരന്‍ മീത്തല്‍, സെക്രട്ടറി രമേശന്‍ മഡിയന്‍, ക്ഷേത്ര ആഘോഷ കമ്മിറ്റി ഭാരവാഹികള്‍, മറ്റ് ഭക്തജനങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രപരിധിയിലെ ഏഴ് പ്രാദേശിക സമിതികളില്‍ നിന്നുള്ള കലവറ നിറയ്ക്കല്‍ ചടങ്ങില്‍ സാധനസാമഗ്രികളും ആയി ചടങ്ങില്‍ സംബന്ധിച്ചത് രാത്രി 7 മണിക്ക് ഉത്സവത്തിന് തുടക്കം കുറച്ചുകൊണ്ട് വാരിക്കാട്ടപ്പന്‍ മഹിഷ മര്‍ദ്ദിനി ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവന്നു.തുടര്‍ന്ന് പൂമാരുതന്‍ തെയ്യത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, ഭഗവതി എന്നീ തെയ്യങ്ങളുടെ കുളിച്ചേറ്റവും അരങ്ങിലെത്തി. നവംബര്‍ 28 ചൊവ്വാഴ്ച രാവിലെ മുതല്‍ പൂമാരുതന്‍, രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങളുടെ പുറപ്പാട് നടക്കും. രാത്രി എട്ടുമണിക്ക് പിഞ്ചുബാലികമാരുടെ താലപ്പൊലി, മുത്തുക്കുട, ശിങ്കാരിമേളം, പൂക്കാവടി,കാവടിയാട്ടം, വാദ്യമേളം, ദേവനൃത്തം, വിവിധ കലാരൂപങ്ങള്‍, ദീപാലങ്കാരങ്ങള്‍ വിളക്ക് നൃത്തം, മറ്റ് നിരവധി ചലന നിശ്ചല ദൃശ്യങ്ങള്‍ എന്നിവ അണിനിരത്തിക്കൊണ്ട് തിരുമുല്‍കാഴ്ച ഘോഷയാത്ര മഡിയന്‍ കുന്ന് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തുനിന്ന് പുറപ്പെടും.

രാത്രി 10 മണിക്ക് പൂമാരുതന്‍ തെയ്യത്തിന്റെ വെള്ളാട്ടം തിരുമുല്‍ ക്കാഴ്ച സ്വീകരിക്കലും 11 മണി മുതല്‍ വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, ഭഗവതി തെയ്യങ്ങളുടെ കുളിച്ചേറ്റവും നടക്കും. നവംബര്‍ 29ന് ബുധനാഴ്ച രാവിലെ മുതല്‍ വിവിധ തെയ്യങ്ങളും രാത്രി 7:00 മണിക്ക് ക്ഷേത്ര പരിധിയില്‍ നിന്നും 2023 വര്‍ഷത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും കലാകായിക മത്സരങ്ങളില്‍ മികവുപുലര്‍ത്തിയ വ്യക്തികള്‍ക്കും ക്ഷേത്ര ഭരണസമിതിയുടെ ഉപഹാര വിതരണവും നടക്കും.

പത്തുമണിക്ക് ചങ്ങമ്പുഴ കലാകായിക വേദി വാണിയംപാറ അവതരിപ്പിക്കുന്ന ‘ഏല്യ’ എന്ന നാടകവും തുടര്‍ന്ന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടവും കുളിച്ചേറ്റവും അരങ്ങിലെത്തും. വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധ തെയ്യങ്ങളുടെ പുറപ്പാടും രാത്രി 8 മണിക്ക് പുഷ്പ കൊളവയലിന്റെ പുസ്തക പ്രകാശന ചടങ്ങും തുടര്‍ന്ന് കലാസന്ധ്യയും അരങ്ങേറും. രാത്രി 10 മണിക്ക് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടവും കുളിച്ചേറ്റവും അരങ്ങില്‍ എത്തും. സമാപന ദിവസമായ ഡിസംബര്‍ 1 വെള്ളിയാഴ്ച രാവിലെ മുതല്‍ പൂമാരുതന്‍, രക്തചാമുണ്ഡി, ഭഗവതി തെയ്യങ്ങളുടെ പുറപ്പാട് നടക്കും. 12 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാടും തുടര്‍ന്ന് പടിഞ്ഞാറെ ചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാടും നടക്കും. വൈകുന്നേരം 4 മണിക്ക് വാരിക്കാട്ടപ്പന്‍ മഹിഷ മര്‍ദ്ദിനി ക്ഷേത്രം നായക്കരവളപ്പ് മല്ലികാര്‍ജുന ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ എഴുന്നള്ളത്തും തുടര്‍ന്ന് തേങ്ങയേറും നടക്കും. രാത്രി വിഷ്ണു മൂര്‍ത്തിയുടെ തിരുമുടി അഴിക്കുന്നതോടുകൂടി ഉത്സവത്തിന് സമാപനം കുറിക്കും. കളിയാട്ട ദിവസങ്ങളില്‍ ഉച്ചയ്ക്ക് അന്നദാനവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *