കാഞ്ഞങ്ങാട് ; നോര്‍ത്ത് കോട്ടച്ചേരി പത്മ ക്ലീനിക്കില്‍ പ്രസവത്തിന് പ്രവേശിക്കപ്പെട്ട ചേറ്റുകുണ്ടിലെ ഗള്‍ഫുകാരന്‍ സാഗറിന്റെ ഭാര്യ ദീപയും നവജാതശിശുവും മരണപ്പെട്ട സംഭവത്തില്‍ രാസപരിശോധന ഫലം വൈകുന്നതില്‍ പ്രതിഷേധിച്ചും, ഡോക്ടര്‍ രേഷ്മയ്‌ക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണമെന്നും ഡോക്ടര്‍ ഇനി പ്രസവ ചികിത്സ നടത്താന്‍ പാടില്ലായെന്നാവശ്യപെട്ടുകൊണ്ടും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്മ ആശുപത്രിക്ക് മുന്നില്‍ 10,000 പ്രതിഷേധ ഒപ്പ് ശേഖരണവും ധര്‍ണയും നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ആദ്യ പ്രധിഷേധ ഒപ്പിട്ടുകൊണ്ട് പരിപാടി ഉദ്ഘടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ എം കുമാരന്‍ അധ്യക്ഷനായി. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പ്രശാന്ത് മുക്കൂട്, വര്‍ക്കിങ് ചെയര്‍മാന്‍ നാസ്നിം ബഹാവ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഹക്കീം കുന്നില്‍, പി കെ അബ്ദുള്‍ റഹ്‌മാന്‍ മാസ്റ്റര്‍, പി കെ അബ്ദുള്ള, ഗോപാലകൃഷ്ണന്‍ അമ്പങ്ങാട്, സത്യന്‍ പൂച്ചക്കാട്, ടി പി അബ്ദുള്‍ റഹ്‌മാന്‍ ഹാജി,, അബ്ബാസ് തെക്കുപുറം, പി. നാരായണന്‍, ടി എം അബ്ദുള്‍ ലത്തീഫ്, പ്രീതി വിജയന്‍. അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.
ദീപ മാസങ്ങളോളം പത്മ ഹോസ്പിറ്റലില്‍ ഗൈനക്കോളോജിസ്റ്റ് ഡോക്ടര്‍ രേഷ്മയുടെ ചികിത്സയിലായിരുന്നു. അപ്പോയൊന്നും എന്തെങ്കിലും രോഗമുള്ളതായി ഡോക്ടര്‍ മുന്നറീപ്പ് നല്‍കിയിരുന്നില്ല. പ്രസവത്തിന് ശേഷം കുട്ടി മരിച്ചതിനെ തുടര്‍ന്നാണ് പതിനായിരത്തില്‍ ഒരാള്‍ക്ക് പിടിപെടാറുള്ള രോഗം ദീപയെ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞ് തടിയൂരുകയായിരുന്നു. ദീപയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്.
ഇത്തരം തെറ്റായ തിരക്കഥ തയ്യാറാക്കിയ ഡോക്ടര്‍ക്കെതിരെയും ആശുപത്രിയി അധികൃതര്‍ക്കെതിരെയും ശക്തമായി പോരാടാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.
പ്രതിഷേധ ഒപ്പ് ആരോഗ്യ മന്ത്രിക്ക് കൈമാറും.