മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്

കൊച്ചി: ബിഷപ്പ് റാഫേല്‍ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് രഹസ്യ ബാലറ്റിലൂടെ റാഫേല്‍ തട്ടില്‍ പിതാവിനെ തെരഞ്ഞെടുത്തത്. ഷംഷാബാദു രൂപത ബിഷപ്പാണ് നിലവില്‍ റാഫേല്‍ തട്ടില്‍. സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേല്‍ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രതികരിച്ചു.

തൃശ്ശൂരിലായിരുന്നു റാഫേല്‍ തട്ടിലിന്റെ ജനനം. 1956 ഏപ്രില്‍ 21 ന് ജനിച്ച അദ്ദേഹം തൃശ്ശൂര്‍ പുത്തന്‍പള്ളി ഇടവകാംഗമായിരുന്നു. ത്രേസ്യ – ഔസേഫ് ദമ്പതികളുടെ പത്താമത്തെ മകനായാണ് ജനിച്ചത്. 1980 ഡിസംബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ചു. കോട്ടയത്ത് വൈദിക പഠനം പൂര്‍ത്തിയാക്കി അദ്ദേഹം ഫിലോസഫിയിലും തിയോളജിയിലും ബിരുദം നേടി. പിന്നീട് റോമില്‍ ഉന്നത പഠനത്തിനായി പോയി.

റോമില്‍ നിന്ന് തിരികെ വന്ന ശേഷം സിറോ മലബാര്‍ സഭയില്‍ വൈദികനായും സഭയുടെ വിവിധ സ്ഥാനങ്ങളും വഹിച്ച അദ്ദേഹത്തെ 2010 ഏപ്രില്‍ 10 ന് ബിഷപ്പായി സ്ഥാനക്കയറ്റം നല്‍കി. പിന്നീട് തൃശ്ശൂര്‍, ബ്രൂണി രൂപതകളില്‍ പ്രവര്‍ത്തിച്ചു. 2017 ഒക്ടോബര്‍ 10 ന് ഷംഷാബാദ് രൂപതയുടെ ആദ്യ ബിഷപ്പായാണ് മാര്‍പാപ്പ അദ്ദേഹത്തെ നിയമിച്ചത്.

മേജര്‍ ആര്‍ച്ച് ബിഷപ്പ് ആകുമെന്ന് കരുതിയല്ല സിനഡ് യോഗത്തിന് വന്നതെന്നും ദൈവഹിതം അംഗീകരിക്കുന്നുവെന്നും റാഫേല്‍ തട്ടില്‍ പ്രതികരിച്ചു. ഒന്നിച്ചു ചേര്‍ന്നു നില്‍ക്കണം, ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ, ഒരു ശരീരത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതാണ് ആരോഗ്യം, മെത്രാന്‍ പൊതുസ്വത്താണെന്നും റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *