കായിക വിനോദങ്ങളുടെ താഴെക്കിടയിലെ ശാക്തീകരണം നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ലഹരിയുടെ വിപത്തിനെ നേരിടാന്‍ സഹായിക്കും – മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : കായിക വിനോദങ്ങളുടെ താഴെക്കിടയിലെ ശാക്തീകരണം നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ലഹരിയുടെ വിപത്തിനെ നേരിടാന്‍ സഹായിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയില്‍ ‘താഴെത്തട്ടിലെ കായിക വികസനം’ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യസാഹോദര്യം വളര്‍ത്താന്‍ മൈതാനങ്ങള്‍ക്കും കായിക വിനോദങ്ങള്‍ക്കും സാധിക്കും.

ഗ്രാമീണ കായിക മേഖലക്ക് പുത്തനുണര്‍വ് നല്കാന്‍ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇടപെടാന്‍ സാധിക്കും.ചെറുപ്പത്തിലേ പ്രതിഭകളെ കണ്ടെത്തി വളര്‍ത്താന്‍ സാധിക്കണം. ഇതിന് തദ്ദേശസ്ഥാപനങ്ങളും കായിക സംഘടനകളും സംസ്ഥാന സര്‍ക്കാരും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ആവശ്യം. അന്താരാഷ്ട്ര തലത്തില്‍ വലിയ വ്യവസായമായി വളര്‍ന്നുകൊണ്ടിരിക്കുന്ന കായിക മേഖലയുടെ നേട്ടങ്ങള്‍ ഇതു വഴി കേരളത്തിനും പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക തലത്തിലെ കായിക വികസനം സംബന്ധിച്ച് അന്താരാഷ്ട്ര കായിക ഉച്ചകോടിയില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങളെ താല്‍പര്യപൂര്‍വ്വമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ചര്‍ച്ചയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ഫിഫ മുന്‍ സൗത്ത് സെന്‍ട്രല്‍ ഡെവലപ്‌മെന്‍ ഓഫീസര്‍ ഡോക്ടര്‍ ഷാജി പ്രഭാകരന്‍, സ്വീഡിഷ് ഒളിമ്പിക് മെഡല്‍ ജേതാവ് ജിമ്മി അലക്‌സാണ്ടര്‍, കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *