പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍; പിടികൂടാന്‍ സഹായിച്ചത് വീട്ടിലേക്കുള്ള ഫോണ്‍ വിളി

കാസര്‍ഗോഡ്: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പ്രതി പി.എ.സലീമിനെ ആന്ധ്രയില്‍നിന്ന് പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് വീട്ടിലേക്കുള്ള ഫോണ്‍ വിളി.മദ്യപിച്ച് റോഡില്‍ വീണു കിടന്ന ആളിന്റെ മൊബൈല്‍ എടുത്ത് സലീം ബന്ധുക്കളെ വിളിച്ചതാണ് പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത്.സലീം വിളിച്ച ഫോണിന്റെ ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് ആന്ധ്രയിലെ അഡോണിയില്‍നിന്ന് പിടികൂടുകയായിരുന്നു. മല്‍പിടിത്തത്തിലൂടെയാണ് പ്രതിയെ കീഴടക്കിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഏപ്രില്‍ 15ന് പുലര്‍ച്ചെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണക്കമ്മല്‍ കവര്‍ന്നശേഷം വഴിയിലുപേക്ഷിക്കുകയുമായിരുന്നു. മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു പെണ്‍കുട്ടിക്ക് നേരെ അതിക്രമം. കൃത്യം നടത്തിയ ശേഷം സലീം ആന്ധ്രയിലേക്ക് കടന്നു. കര്‍ണാടക-ആന്ധ്രാ അതിര്‍ത്തിയിലെ റായ്ച്ചൂരില്‍ ഇയാള്‍ മുന്‍പ് ജോലി ചെയ്തിരുന്നു. അന്ന് അവിടെവച്ച് പരിചയപ്പെട്ട പെണ്‍സുഹൃത്ത് താല്‍ക്കാലിക അഭയം നല്‍കുമെന്ന പ്രതീക്ഷയിലാണു പോയത്. എന്നാല്‍ പൊലീസ് പെണ്‍സുഹൃത്തിന്റെ പിന്നാലെയുമുണ്ടായിരുന്നു.മദ്യപിച്ച് വീണുകിടന്നിരുന്ന ഒരാളുടെ ഫോണ്‍ സംഘടിപ്പിച്ച് ഇയാള്‍ രണ്ട് സഹോദരിമാരെയും സുഹൃത്തുക്കളെയും വിളിച്ചതോടെ പൊലീസ് ലൊക്കേഷന്‍ മനസിലാക്കി. ആന്ധ്രയിലെ അഡോണി ആയിരുന്നു ലൊക്കേഷന്‍. പിന്നീട് ഈ നമ്ബര്‍ സ്വിച്ച് ഓഫ് ആയി. പിന്നാലെ ആറിലേറെ നമ്ബറുകളില്‍നിന്ന് ഇയാള്‍ നാട്ടിലേക്ക് വിളിച്ചു. എല്ലാത്തിന്റെയും ലൊക്കേഷന്‍ അഡോണിയും പരിസരങ്ങളും ആയിരുന്നു. പ്രതി പരിസരത്ത് തന്നെയുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അഡോണിയില്‍ വ്യാപക തിരച്ചില്‍ നടത്തി. അഡോണിയില്‍നിന്നും ബെംഗളൂരുവിലേക്ക് പോകാനായിരുന്നു പ്രതിയുടെ പരിപാടി. അഡോണി റെയില്‍വേ സ്റ്റേഷനില്‍ എത്തിയെങ്കിലും ട്രെയിനില്‍ കയറാനായില്ല. മഫ്തിയില്‍ കാത്തിരുന്ന പൊലീസ് സംഘം പ്രതിയെ സ്റ്റേഷനടുത്തുള്ള ഹോട്ടലില്‍നിന്നു മല്‍പിടിത്തത്തിലൂടെ പിടികൂടി. കൃത്യം നടന്ന ദിവസവും പിടിയിലായ ദിവസവും ഇയാള്‍ ധരിച്ചിരുന്നത് ഒരേ വസ്ത്രമായതും പ്രതിയെ തിരിച്ചറിയുന്നത്ഇരുന്നൂറിലധികം സിസിടിവി ദൃശ്യങ്ങളും പ്രതിയിലേക്ക് എത്തുന്നതിന് പൊലീസിനെ സഹായിച്ചു. പിള്ളേരു പീടിക എന്ന സ്ഥലത്തുനിന്നുള്ള ദൃശ്യത്തില്‍ കൃത്യംനടന്ന ദിവസം ഇയാള്‍ പ്രദേശത്തുള്ളതായി തെളിഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു വീട്ടില്‍കയറി അവിടെയുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് ഇയാള്‍ കടന്നുകളഞ്ഞിരുന്നു. ഈ രണ്ട് സംഭവങ്ങളിലും പ്രതി ധരിച്ചിരുന്നത് ഒരേ വസ്ത്രം. നടക്കുന്നതടക്കമുള്ള ശരീര ചലനങ്ങളിലെ സാമ്യം തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഒരാള്‍ തന്നെയാണെന്ന് ഉറപ്പിച്ചു. കുടക് സ്വദേശിയായ സലീം 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിലെ സ്ത്രീയെ വിവാഹം കഴിച്ച് ഇവിടെ താമസം തുടങ്ങിയത്. ഈ ബന്ധത്തില്‍ 4 മക്കളുമുണ്ട്. പ്രതിയുടെ ഭാര്യയുടെ വീടും പീഡനത്തിന് ഇരയായ കുട്ടിയുടെ വീടും തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരം മാത്രമാണ് ഉള്ളത്. അധികമാരോടും സൗഹൃദം സ്ഥാപിക്കാത്ത സലീം മറ്റാരെയും വിളിച്ചില്ലെങ്കിലും ബന്ധുക്കളെയും കൂട്ടുകാരിയെയും വിളിക്കുമെന്ന് അന്വേഷണ സംഘം മനസിലാക്കിയിരുന്നു. കണ്ണൂര്‍ ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *