നാലാം ലോകകേരള സഭയില്‍ 103 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍

ലോകകേരളം പോര്‍ട്ടല്‍ ലോഞ്ചും മൈഗ്രേഷന്‍ സര്‍വ്വേ റിപ്പോര്‍ട്ടും ജൂണ്‍ 13 ന്.

ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയില്‍ 103 രാജ്യങ്ങളില്‍ നിന്നും, 25 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികേരളീയ പ്രതിനിധികള്‍ പങ്കെടുക്കും. 200-ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവരെ ലഭിച്ച 760 അപേക്ഷകരില്‍ നിന്നാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ ലിസ്റ്റ് അന്തിമ ഘട്ടത്തിലാണ്.

മൂന്നാം ലോക കേരള സഭയിലെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍, കേരള മൈഗ്രേഷന്‍ സര്‍വ്വേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 13 – ന് നിര്‍വ്വഹിക്കും. കേരള നിയമസഭ സ്പീക്കര്‍ എ.എന്‍. എംസീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മൈഗ്രേഷന്‍ സര്‍വ്വേയുടെ ഭാഗമായുളള സെമിനാറും തുടര്‍ന്ന് ചേരും. ജൂണ്‍ 13 ന് വൈകുന്നേരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോകകേരള സഭയുടെ നാലാം സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമാകുക. എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍, സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങള്‍, കുടിയേറ്റത്തിലെ ദുര്‍ബലകണ്ണികളും സുരക്ഷയും, നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം – നവ മാതൃകകള്‍, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴില്‍-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളില്‍ അവതരണങ്ങള്‍ നടക്കും. ഇതിനോടൊപ്പം ഏഴു മേഖലാ അടിസ്ഥാനത്തിലുളള ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *