ബംഗാളിലെ ട്രെയിന്‍ അപകടം; മരണസംഖ്യ പതിനഞ്ചായി,രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കൊല്‍ക്കത്ത: ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ കൂടുന്നു. 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 60-ഓളം പേര്‍ക്ക് പരിക്കുണ്ട്. രാവിലെ ഒമ്ബതുമണിയോടെ ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്‌സ്പ്രസും കൂട്ടിയിടിച്ചായിരുന്നു അപകടം. ത്രിപുരയിലെ അഗര്‍ത്തലയില്‍നിന്ന് പശ്ചിമ ബംഗാളിലെ സെല്‍ഡയിലേക്ക് സര്‍വീസ് നടത്തുന്ന 13174 കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ചരക്കുതീവണ്ടി ഇടിക്കുകയായിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചരക്കു തീവണ്ടി സിഗ്‌നല്‍ മറികടന്ന് പാസഞ്ചര്‍ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ന്യൂ ജല്‍പായ്ഗുഡി സ്റ്റേഷനില്‍നിന്ന് യാത്രയാരംഭിച്ച എക്‌സ്പ്രസ് സിലിഗുരിക്ക് സമീപം രംഗപാണി സ്റ്റേഷനടുത്തുവെച്ചാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് കോച്ചുകള്‍ പാളംതെറ്റി.

രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേന, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്ടര്‍മാരുടെ സംഘവും സജ്ജരാണ്. രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

റെയില്‍വേ, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് സംഘങ്ങളും ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നു. റെയില്‍വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഡാര്‍ജിലിങ്ങിലേക്കുള്ള വിനോദസഞ്ചാരികള്‍ ട്രെയിലെ യാത്രക്കാരായിരുന്നു എന്നാണ് സൂചന. ഗുവഹാത്തി, സെല്‍ഡ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള ഹെല്‍പ്പലൈന്‍ നമ്ബറുകളും റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *