ഉള്ളുലച്ച ദുരന്തം; മരണം 316 ആയി; തിരച്ചില്‍ നാലാം ദിനത്തിലേക്ക്

വയനാട്; കേരളത്തിന്റെ ഉള്ളുലച്ച ദുരന്തഭൂമിയില്‍ തിരച്ചില്‍ നാലാം ദിനത്തിലേക്ക്. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മരണം 316 ആയി.ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്.
സൈന്യം നിര്‍മിച്ച ബെയ്ലി പാലം പ്രവര്‍ത്തന സജ്ജമായതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാകും. മേഖലയില്‍ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാധ്യതയില്ലെന്നാണു സൈന്യത്തിന്റെ നിഗമനമെങ്കിലും ജീവന്റെ തുടിപ്പ് തേടി ഓരോ പ്രദേശത്തും പരിശോധന തുടരുകയാണ്.സൈന്യവും എന്‍ഡിആര്‍എഫും സംസ്ഥാന സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണു തിരച്ചില്‍ നടത്തുന്നത്. കാണാതായവരില്‍ 29 പേര്‍ കുട്ടികളാണ്. ദുരിതാശ്വാസ ക്യാംപുകളില്‍ 2328 പേരുണ്ട്. സംസ്ഥാനത്തു മഴയുടെ തീവ്രത കുറയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ന്യൂനമര്‍ദപ്പാത്തിയുടെ സ്വാധീനം കുറഞ്ഞു. ഇന്നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴ സംബന്ധിച്ച ഗ്രീന്‍ അലര്‍ട്ടാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *