വൈദ്യുതി പ്രതിസന്ധി രൂക്ഷം; സഹായം ലഭിച്ചില്ലെങ്കില്‍ 3 വര്‍ഷം പവര്‍കട്ട്: കെഎസ്ഇബിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം; വൈദ്യുതി വാങ്ങാന്‍ സര്‍ക്കാരിന്റെ അടിയന്തര സാമ്ബത്തികസഹായം ലഭിച്ചില്ലെങ്കില്‍ അടുത്ത 3 വര്‍ഷം പവര്‍കട്ടും രാത്രി ലോഡ്‌ഷെഡിങ്ങും ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കെഎസ്ഇബി.വൈകിട്ട് 6 നും രാത്രി 11നും ഇടയിലെ വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നതിനാല്‍ ആഭ്യന്തര ഉല്‍പാദനത്തിനും നിലവിലെ കരാറുകള്‍ക്കും പുറമേ, കൂടിയ നിരക്കിലാണു വൈദ്യുതി വാങ്ങുന്നത്.
കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 12,938 കോടി രൂപയാണു വൈദ്യുതി വാങ്ങാന്‍ ചെലവഴിച്ചത്. ഇക്കൊല്ലം 14,500-15,000 കോടി വേണ്ടിവരുമെന്നാണു കണക്കുകൂട്ടല്‍. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ വായ്പയെടുക്കുകയാണു മറ്റുവഴി. ഇതോടെ, നിരക്കുവര്‍ധന ഉള്‍പ്പെടെയുള്ള ഭാരം ജനങ്ങള്‍ക്കുമേല്‍ വരും.സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് പെന്‍ഷനേഴ്‌സ് കൂട്ടായ്മയുടെ സമ്മേളനത്തില്‍ കെഎസ്ഇബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ തുറന്നു പറഞ്ഞതു പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നു.ഉത്തരേന്ത്യന്‍ നിലയങ്ങളില്‍നിന്നുള്ള വൈദ്യുതിലഭ്യത കുറഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഒന്നിലധികം ദിവസം ലോഡ്‌ഷെഡിങ് വേണ്ടിവന്നു. സോളര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (സെകി) നിന്ന് അടുത്ത വര്‍ഷം മുതല്‍ യൂണിറ്റിന് 3.49 രൂപ നിരക്കില്‍ രാത്രിയിലെ ഉപയോഗത്തിനുള്‍പ്പെടെ 500 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നതു പ്രതീക്ഷ നല്‍കുന്നു.എന്നാല്‍, വിതരണ ലൈനില്‍ തിരക്കുള്ള രാത്രി സമയങ്ങളില്‍ ഈ വൈദ്യുതി എത്രമാത്രം ലഭിക്കുമെന്ന് ഉറപ്പില്ല. കരാറിന് റഗുലേറ്ററി കമ്മിഷന്റെയും സര്‍ക്കാരിന്റെയും അനുമതി ലഭിച്ചാല്‍ 18 മാസത്തിനു ശേഷം വൈദ്യുതി ലഭിച്ചു തുടങ്ങും.സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ 1000 മെഗാവാട്ട് വൈദ്യുതി സംഭരിക്കുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിക്കുന്നതിനു ചര്‍ച്ച തുടങ്ങി. ഇതിനു സോളര്‍ എനര്‍ജി കോര്‍പറേഷനുമായി ചര്‍ച്ച തുടങ്ങി. ഒരു മെഗാവാട്ട് സംഭരണ ശേഷിയുള്ള ബെസ് സ്ഥാപിക്കാന്‍ 5.6 കോടി രൂപയാണ് ചെലവ്.
1000 മെഗാവാട്ടിന് 5600 കോടി രൂപയാകുമെന്നതിനാല്‍ സ്വകാര്യ പങ്കാളിത്തവും തേടിയേക്കും. സ്ഥാനത്തു പ്രതിമാസം 30 മെഗാവാട്ട് എന്ന നിലയില്‍ സൗരോര്‍ജ ഉല്‍പാദനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 3 വര്‍ഷത്തിനുള്ളില്‍ 1000 മെഗാവാട്ട് അധിക വൈദ്യുതി ഉല്‍പാദനമുണ്ടാകുമെന്നാണു കരുതുന്നത്.സൗരോര്‍ജം സംഭരിച്ച് വൈദ്യുതി ഉപഭോഗം കൂടുന്ന രാത്രി സമയത്ത് (പീക്ക് സമയം) ഉപയോഗിക്കുകയാണു ലക്ഷ്യം. ഇതു നടപ്പായാല്‍ വൈദ്യുതി പ്രതിസന്ധിക്കു താല്‍ക്കാലിക പരിഹാരമാകുമെന്നു കെഎസ്ഇബി സിഎംഡി ബിജു പ്രഭാകര്‍ ‘മനോരമ’യോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *